പാലക്കാട്: രാജ്യത്തെ ഏക പട്ടികജാതി മെഡിക്കൽ കോളജായ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സ്ഥാപനം പൂർണ്ണ സജ്ജമാക്കുമെന്ന് പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി (Palakkad Government Medical College). മെഡിക്കൽ കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഉന്നതതല യോഗം വിളിക്കുമെന്നും ഇവിടെയുള്ള നിയമനങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ ദുരവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
അഞ്ച് ബാച്ച് എംബിബിഎസ് വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ പ്രമുഖ സ്ഥാപനത്തിൽ നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ്. നെഞ്ചുവേദനയുമായി എത്തുന്ന ഒരു രോഗിയെ പരിശോധിക്കാൻ ഇവിടെ ഒരു കാർഡിയോളജിസ്റ്റ് പോലുമില്ല. ന്യൂറോളജി, നെഫ്രാളജി, യൂറോളജി തുടങ്ങി ഒരൊറ്റ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നില്ല. ഇതിനാൽ ഇവിടെയെത്തുന്ന ഭൂരിഭാഗം രോഗികളെയും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വരികയാണ്.
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി സൗകര്യമില്ലാത്തതിനാൽ ഇവിടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കാറില്ല. സ്വന്തമായി ബ്ലഡ് ബാങ്കോ, എംആർഐ (MRI), സിടി (CT) സ്‌കാനിങ് സൗകര്യങ്ങളോ സ്ഥാപനത്തിലില്ല. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായെങ്കിലും പലതും പൊതുമരാമത്ത് വകുപ്പ് ഇനിയും മെഡിക്കൽ കോളേജിന് കൈമാറിയിട്ടില്ല. പിഎസ്‌സി (PSC) വഴിയല്ല ഇവിടെ അധ്യാപക-ഡോക്ടർമാരുടെ നിയമനം നടക്കുന്നത്. മറ്റ് മെഡിക്കൽ കോളജുകളെ അപേക്ഷിച്ച് ശമ്പളം വളരെ കുറവായതിനാൽ പ്രമുഖ ഡോക്ടർമാർ ഇവിടേക്ക് വരാൻ മടിക്കുകയാണ്.
പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ഫണ്ട് ഉപയോഗിച്ചാണ് ഈ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയും പട്ടികജാതി ക്ഷേമ മന്ത്രിയും ഉൾപ്പെടുന്ന സൊസൈറ്റിയാണ് ഇതിന്റെ ഭരണസമിതി. നിലവിൽ 120 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും 100 എംബിബിഎസ് സീറ്റുകളും 12 പിജി സീറ്റുകളുമാണ് ഇവിടെയുള്ളത്. ഈ പരിമിതികളെല്ലാം പരിഹരിച്ച് മെഡിക്കൽ കോളജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാരിന്റെ നീക്കമെന്ന് മന്ത്രി അറിയിച്ചു.
Story Summary: Backward Classes Welfare Minister K.A. Thulasi assured that Palakkad Government Medical College, the country’s only SC medical college, will be made fully operational. The decision comes after media reports highlighted severe lack of facilities, including the absence of a morgue, blood bank, or specialists.

