ബംഗളൂരു: വ്യാഴാഴ്ച വൈകുന്നേരം ഐടി നഗരമായ ബംഗളൂരുവിൽ പ്രകൃതിയുടെ കടുത്ത താണ്ഡവം. അതിശക്തമായ കാറ്റോടു കൂടി പെയ്ത പ്രീ-മൺസൂൺ മഴ നഗരത്തെ ദുരിതത്തിലാക്കി. നഗര ചരിത്രത്തിലെ തന്നെ ഏറ്റവും റെക്കോർഡ് മഴ ലഭിച്ച മേയ് മാസമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഓഫീസുകൾ കഴിഞ്ഞ് ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്ന തിരക്കേറിയ സമയത്ത് എത്തിയ കൊടുങ്കാറ്റ് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെയും ജനജീവിതത്തെയും പൂർണ്ണമായി സ്തംഭിപ്പിച്ചു.(Bengaluru heavy rains, Severe Pre Monsoon Storm Floods Bengaluru Disrupts Metro And Traffic)
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. കടുത്ത വെയിലിന് പിന്നാലെ നഗരത്തിന് മുകളിൽ കരിമേഘങ്ങൾ ഉരുണ്ടുകൂടുകയും വൈകുന്നേരം 6.20-ഓടെ കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കുകയും ചെയ്തു. മിനിറ്റുകൾക്കകം നഗരത്തിൽ പേമാരി ആരംഭിച്ചു. മണിക്കൂറിൽ 46 കിലോമീറ്റർ വേഗതയിലാണ് ചിലയിടങ്ങളിൽ കാറ്റടിച്ച വീശിയത്. രാത്രി 8.30-ഓടെ നഗരത്തിൽ മാത്രം 44.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. എന്നാൽ എച്ച്.എ.എൽ മേഖലയിൽ വെറും 3.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് പെയ്യുന്ന ‘ലോക്കലൈസ്ഡ്’ കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു ഈ വ്യത്യാസം.
കനത്ത കാറ്റിൽ മെറ്റൽ ഷീറ്റുകൾ പറന്നുവന്ന് ഹൂഡി, ബെന്നിഗനഹള്ളി ഭാഗങ്ങളിലെ ട്രാക്കുകളിൽ വീണതിനെത്തുടർന്ന് നമ്മ മെട്രോ സർവീസുകൾ താളംതെറ്റി. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ സർവീസുകൾ ചുരുക്കേണ്ടി വന്നതോടെ ട്രെയിനുകൾ 20 മുതൽ 25 മിനിറ്റ് വരെ വൈകി. ഇതോടെ മജസ്റ്റിക്, ആർ.വി റോഡ് തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. സുരക്ഷാ ജീവനക്കാർ യാത്രക്കാരെ തള്ളി തിരക്കിട്ട് കോച്ചുകളിലേക്ക് കയറ്റിയാണ് മെട്രോ ഡോറുകൾ അടച്ചത്.
റോഡുകളിലെ അവസ്ഥ ഇതിലും ദയനീയമായിരുന്നു. ഫ്ലൈഓവറുകളിൽ ശക്തമായ കാറ്റും കാഴ്ചമറയ്ക്കുന്ന മഴയും കാരണം ഇരുചക്ര വാഹനയാത്രക്കാർക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. സാങ്കേ റോഡ്, ബ്രിഗേഡ് റോഡ്, എസ്.ജെ.പി റോഡ്, വർത്തൂർ കോടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം പുഴകളായി മാറി. കെ.ആർ സർക്കിൾ അണ്ടർപാസ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് അധികൃതർ ഇവിടം ബാരിക്കേഡുകൾ വെച്ച് അടച്ചു.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് നഗരത്തിൽ അമ്പതോളം സ്ഥലങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. വെസ്റ്റ് ഓഫ് കോർഡ് റോഡിൽ സിറ്റി ഹോസ്പിറ്റലിന് സമീപം മരം വീണ് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ തകർന്നു. ഇന്ദിരാനഗർ 16-ാം ക്രോസിലും ഒരു വാഹനത്തിന് മുകളിലേക്ക് മരം വീണു. ശങ്കരമഠം, ഡൊംലൂർ, ബാനസവാടി, ഡേവിസ് റോഡ്, സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇതിനിടെ, കനത്ത മഴയിൽ ഇന്ദിരാനഗറിലെ ഒരു ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വൻതോതിൽ തീപ്പൊരികൾ ഉയരുകയും പിന്നീട് വൈദ്യുത കമ്പികൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
Story Summary
A severe pre-monsoon storm with hail and 46 kmph winds caused widespread chaos in Bengaluru during peak commute hours. The record-breaking May rain led to flash floods, uprooted over 50 trees, disrupted Namma Metro services on Purple and Green Lines, and triggered dangerous electrical short-circuits in areas like Indiranagar.

