ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 37 വയസ്സുകാരനായ ക്ഷേത്രപൂജാരിയെ ഉള്ളിൽ നിന്ന് പൂട്ടിയ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Indore Temple Priest Death). ലസൂഡിയ മേഖലയിലെ രാമക്ഷേത്രത്തിൽ പൂജാരിയായിരുന്ന സതീഷ് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഖജ്‌റാന പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാലക്ഷ്മി നഗറിന് സമീപമുള്ള മൈതാനത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്.
മൃതദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റ പരിക്കുള്ളത്. കാറിനുള്ളിൽ നിന്ന് തന്നെ തോക്കും പോലീസ് കണ്ടെടുത്തു. കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ഗ്ലാസ് തകർത്താണ് പോലീസ് മൃതദേഹം പുറത്തെടുത്തതെന്നും സബ് ഇൻസ്‌പെക്ടർ ഘൻശ്യാം മിശ്ര അറിയിച്ചു. പ്രാഥമിക പരിശോധനയിൽ വെടിയേറ്റത് തന്നെയാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Summary
A 37-year-old priest, Satish Sharma, was found dead with a gunshot wound in his chest inside a locked car in Indore, Madhya Pradesh. The vehicle was parked near Mahalaxmi Nagar, and the police had to break into the car as it was locked from the inside. A firearm was recovered from the vehicle. While preliminary findings suggest a gunshot injury, the police are investigating all angles, including suicide and homicide, by reviewing CCTV footage and awaiting the post-mortem report.



