ബെയ്റൂട്ട്: പതിറ്റാണ്ടുകൾ നീണ്ട സിറിയൻ രാഷ്ട്രീയ-സൈനിക മേധാവിത്വത്തിന് വിരാമമിട്ട്, സിറിയയും ലെബനനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറക്കുന്നു. അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെത്തിയ ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായുമായി കൂടിക്കാഴ്ച നടത്തി (Lebanon Syria Diplomatic Relations). ഇരുരാജ്യങ്ങളും ഒരേപോലെ നേരിടുന്ന ഇസ്രായേൽ അധിനിവേശവും പ്രാദേശിക മാറ്റങ്ങളും ചർച്ചയായ കൂടിക്കാഴ്ചയിൽ, പരമാധികാരമുള്ള രണ്ട് തുല്യ രാജ്യങ്ങളെന്ന നിലയിലാണ് പുതിയ ബന്ധത്തെ ഇരുപക്ഷവും കാണുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. മുൻപ് ലെബനന് മേൽ സിറിയക്കുണ്ടായിരുന്ന മേൽക്കോയ്മയുടെ പ്രതീകമായിരുന്ന ലെബനീസ്-സിറിയൻ ഹയർ കൗൺസിൽ കഴിഞ്ഞ ഒക്ടോബറിൽ സിറിയ റദ്ദാക്കിയിരുന്നു.
2024 ഡിസംബറിൽ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബഷാർ അൽ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് അഹമ്മദ് അൽ ഷറാ സിറിയയിൽ അധികാരമേറ്റത്. ഇതോടെ ഇറാൻ അനുകൂല ഹിസ്ബുള്ളയുമായുള്ള സിറിയയുടെ ബന്ധം പൂർണ്ണമായും അവസാനിച്ചു. അതിർത്തി നിയന്ത്രണം, ലെബനൻ ജയിലുകളിൽ കഴിയുന്ന രണ്ടായിരത്തിലധികം സിറിയൻ തടവുകാരുടെ കൈമാറ്റം, അഭയാർത്ഥികളുടെ തിരിച്ചുവരവ് എന്നിവയാണ് സിറിയയുടെ പുതിയ മുൻഗണനകൾ. ഇതിനോടകം 130 തടവുകാരെ സിറിയയിലേക്ക് കൈമാറിയിട്ടുണ്ട്. ലെബനൻ ജയിലുകളിലുള്ള സിറിയൻ തടവുകാരുടെ വിഷയം കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം സ്ഥിരീകരിച്ചു.
ഇസ്രായേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇരുരാജ്യങ്ങൾക്കും ഒരേ താൽപ്പര്യമാണുള്ളതെങ്കിലും, സൈനിക തലത്തിൽ സംയുക്ത നീക്കങ്ങൾക്കൊന്നും നിലവിൽ സാധ്യതയില്ല. സിറിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരെയും ഹിസ്ബുള്ളയെ നിരുധ്വൂതമാക്കുന്നതിലും ഇരുരാജ്യങ്ങളും അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രത്യേകമായാണ് ചർച്ചകൾ നടത്തുന്നത്. ഹിസ്ബുള്ളയെ പൂർണ്ണമായി നിരായുധീകരിക്കാൻ ലെബനീസ് സൈന്യത്തെ സഹായിക്കുക എന്നതിലുപരി സിറിയൻ അതിർത്തിയിലൂടെയുള്ള ആയുധക്കടത്ത് തടയുന്നതിനാണ് അൽ ഷറാ സർക്കാർ മുൻഗണന നൽകുന്നത്. ആഭ്യന്തര സുസ്ഥിരത വീണ്ടെടുക്കാനും തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് നിലവിൽ സിറിയൻ ഭരണകൂടം.
Summary: Lebanese Prime Minister Nawaf Salam’s second official visit to Damascus underscores a profound reset in ties with Syria under the new presidency of Ahmed al-Sharaa, shifting away from decades of Syrian hegemony. Analysts observe that Syria is now treating Lebanon as a sovereign equal, symbolized by the suspension of the Assad-era Higher Council and the functional operation of bilateral embassies.

