തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ ആദ്യഘട്ടത്തിൽ തന്നെ പൂർണ്ണകാല മന്തിസ്ഥാനം ലഭിക്കാതെ പോയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാലാ എംഎൽഎ മാണി സി. കാപ്പൻ (Mani C Kappan). തനിക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഉറപ്പുനൽകിയിരുന്നതാണെന്നും എന്നാൽ യുഡിഎഫിലെ ഒരു പ്രമുഖ നേതാവ് മനസ്സിരുത്തി ഇടപെട്ടാണ് അവസാന നിമിഷം തന്റെ പേര് വെട്ടിയതെന്നും മാണി സി. കാപ്പൻ ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.
മന്ത്രിസ്ഥാനം ആദ്യമേ കിട്ടാത്തതിൽ വ്യക്തിപരമായി വലിയ വിഷമമുണ്ടെന്നും എന്നാൽ രണ്ടാം ടേമിൽ തനിക്ക് മന്ത്രിസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയിലെ പുതിയ അധികാര പങ്കുവെക്കലിനെക്കുറിച്ച് കാപ്പൻ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:
രണ്ടാം ടേമിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കും. ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബും, അടുത്ത രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിയാകും എന്നാണ് നിലവിലെ വ്യവസ്ഥ. തങ്ങൾ രണ്ടുപേരും ചേർന്നാണ് ഈ ടേം വ്യവസ്ഥ അംഗീകരിച്ചത്.ഔദ്യോഗികമായി മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെ തനിക്ക് ക്യാബിനറ്റ് റാങ്കുള്ള മറ്റേതെങ്കിലും പദവി നൽകാമെന്ന് മുന്നണി നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വാഗ്ദാനം ചെയ്ത ക്യാബിനറ്റ് പദവി വൈകിക്കാതെ ഉടൻ തന്നെ നൽകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് ആവശ്യപ്പെടും. മന്ത്രിസ്ഥാനം കിട്ടാത്തതിൽ പാലാ മണ്ഡലത്തിലെ ജനങ്ങൾക്കും വോട്ടർമാർക്കും വലിയ പരാതിയുണ്ടെന്നും അവർ നിരന്തരം തന്നെ വിളിക്കുന്നുണ്ടെന്നും കാപ്പൻ പറഞ്ഞു.
കോൺഗ്രസിനുള്ളിലും ചില പ്രമുഖ മന്ത്രിമാർക്ക് ഇത്തരത്തിൽ ടേം വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ടെന്നും മാണി സി. കാപ്പൻ അഭിമുഖത്തിൽ സൂചിപ്പിച്ചു. ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഇടം പിടിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന കാപ്പന്റെ ഈ തുറന്നുപറച്ചിൽ യുഡിഎഫിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Story Summary: Pala MLA Mani C. Kappan expressed his disappointment over missing out on a full-term minister post in the V.D. Satheesan-led UDF government. He revealed that a prominent alliance leader intentionally cut his name from the list, though he has now been promised a minister post in the second term under a shared 2.5-year term with Anoop Jacob.

