ബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിൽ വൈകുന്നേരത്തോടെ പെയ്ത അപ്രതീക്ഷിത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടർന്ന് ഓടകൾ കവിഞ്ഞൊഴുകിയതും തെരുവുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ഓഫീസ് സമയങ്ങളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി.(Bengaluru Heavy Rains Waterlogging Traffic Disruptions In HBR Layout Hormavu Areas)
ഹോർമാവ്, എച്ച്.ബി.ആർ ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളെയാണ് മഴ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത്. ഇവിടെയുള്ള പ്രധാന റോഡുകളും ജങ്ഷനുകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ കനാലുകളിലേക്കും ഓടകളിലേക്കുമുള്ള പ്രവേശന കവാടങ്ങളിൽ മാലിന്യങ്ങൾ കുന്നുകൂടി അടഞ്ഞതാണ് വെള്ളം പെട്ടെന്ന് ഉയരാൻ കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.ശക്തമായ കാറ്റിലും മഴയിലും പെട്ട് നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങളും മരച്ചില്ലകളും റോഡിലേക്ക് ഒടിഞ്ഞുവീണു.
ഇതേത്തുടർന്ന് ഇരുചക്ര വാഹനയാത്രക്കാരും മറ്റ് വാഹനങ്ങളും മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങിയത്. വൈകുന്നേരത്തെ തിരക്കേറിയ സമയത്തായതിനാൽ കിലോമീറ്ററുകളോളം നീളുന്ന വലിയ വാഹനനിരയാണ് പ്രധാന പാതകളിൽ ദൃശ്യമായത്. റോഡിലെ തടസ്സങ്ങൾ നീക്കാനും കനാലുകളിലെ ഒഴുക്ക് പുനഃസ്ഥാപിക്കാനുമുള്ള അടിയന്തര ശ്രമങ്ങളിലാണ് നഗരസഭാ അധികൃതർ.
Story Summary
Heavy sudden rains accompanied by strong winds lashed Bengaluru during peak evening hours, causing widespread waterlogging and traffic snarls, particularly in Hormavu and HBR Layout due to clogged stormwater drains. The downpour follows last month’s tragic wall collapse at Bowring Hospital during a similar storm, which killed seven people, including students from Kerala.

