തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളെയും വാഹന നമ്പറുകളെയും ചൊല്ലി തർക്കം മുറുകുന്നു. തലസ്ഥാനത്തെ പ്രമുഖ ഔദ്യോഗിക വസതികൾ സ്വന്തമാക്കാനായി മന്ത്രിമാർക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ചില പ്രമുഖ മന്ദിരങ്ങൾക്കായി മൂന്ന് മന്ത്രിമാർ വരെ ഒരേസമയം അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.(UDF Ministers Tussle Over Official Residence Allocation In Thiruvananthapuram)
‘നിള’, ‘സാനഡു’, ‘ഗ്രേസ്’ എന്നീ മന്ത്രിമന്ദിരങ്ങൾക്കായാണ് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മുൻ സർക്കാരുകളിലെ പ്രമുഖ മന്ത്രിമാർ താമസിച്ചിരുന്നതും സൗകര്യങ്ങൾ കൂടുതലുള്ളതുമായ വസതികളാണിവ. വസതികളുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് അന്തിമ പട്ടിക തയ്യാറാക്കും.
അതേസമയം, പി. എ. മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ എന്ന മന്ത്രിമന്ദിരം തനിക്ക് വേണമെന്ന ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്താണ് ‘പമ്പ’ സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങളുടെ കാര്യത്തിൽ പതിമൂന്നാം നമ്പറിനോട് മന്ത്രിമാർ കാണിച്ച വിമുഖതയ്ക്ക് പിന്നാലെയാണ് ഇപ്പോൾ വസതികളെച്ചൊല്ലിയുള്ള തർക്കങ്ങളും തലസ്ഥാനത്ത് അണിയറയിൽ സജീവമാകുന്നത്.
Story Summary
Following discussions over portfolios, ministers in the newly formed UDF cabinet are now in a tussle over the allocation of official residences in Thiruvananthapuram. While high-profile bungalows like ‘Nila’, ‘Xanadu’, and ‘Grace’ have multiple contenders, senior leader Ramesh Chennithala is likely to get ‘Pampa’, the residence closest to Cliff House, as he is the sole claimant for it.

