ന്യൂഡൽഹി: 2025 ജൂലൈയിൽ ഇന്ത്യ-മ്യാൻമർ അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർത്ത സൈനിക നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സർക്കാർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ശൗര്യചക്ര ബഹുമതിയുടെ വിവരണത്തിലാണ് ഏഴ് മാസങ്ങൾക്ക് മുൻപ് നടന്ന ഈ രഹസ്യ ഓപ്പറേഷന്റെ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്.(Terror camps destroyed on Myanmar border, India officially confirms military action in 2025)
ഇന്ത്യൻ സേനയുടെ സ്പെഷ്യൽ ഫോഴ്സ് വിഭാഗമായ 21 പാരാ കമാൻഡോസിലെ ലഫ്റ്റനന്റ് കേണൽ ഘടേജ് ആദിത്യ ശ്രീകുമാറിനാണ് സൈനിക ബഹുമതിയായ ശൗര്യചക്ര ലഭിച്ചത്. 2025 ജൂലൈ 11 നും 13 നും ഇടയിലാണ് അതീവ രഹസ്യമായി ഈ ദൗത്യം നടപ്പിലാക്കിയത്. കൃത്യമായി ഓപ്പറേഷൻ നടപ്പാക്കിയതിനാണ് ഇദ്ദേഹത്തെ രാജ്യം ആദരിച്ചത്.
മ്യാൻമർ അതിർത്തിയിലെ സഗായിംഗ് മേഖലയിൽ പ്രവർത്തിച്ചിരുന്ന യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകളുടെ ക്യാമ്പുകളാണ് സേന ലക്ഷ്യം വെച്ചത്. കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ കേന്ദ്രങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായും ഉൾഫ-ഐ ആരോപിച്ചിരുന്നു.
അന്ന് ഈ വാർത്തകളോട് പ്രതികരിക്കാനോ ആക്രമണം സ്ഥിരീകരിക്കാനോ ഇന്ത്യൻ സൈന്യം തയ്യാറായിരുന്നില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അന്ന് ഈ വാർത്തകൾ നിഷേധിച്ചിരുന്നു. ഒൻപതോളം ഭീകരർ കൊല്ലപ്പെട്ടതായി വിവരമുണ്ടായിരുന്നു.



