തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ വി.ഡി. സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവം. തമിഴ്‌നാട്ടിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ ‘വന്ദേമാതര’ ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ചടങ്ങിലും വന്ദേമാതരം നിർബന്ധമാക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.(Kerala Swearing In Ceremony, Will Vande Mataram be played at VD Satheesan government swearing in ceremony?)
തമിഴ്‌നാട്ടിൽ നടൻ സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരമേറ്റപ്പോൾ, പരമ്പരാഗത രീതികൾ മറികടന്ന് ‘വന്ദേമാതരം’ ആലപിച്ചു. തമിഴ്‌നാട്ടിലെ ഔദ്യോഗിക ചടങ്ങുകൾ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ പാടി ആരംഭിച്ച് ദേശീയഗാനത്തോടെ അവസാനിപ്പിക്കുന്നതാണ് പതിവ്. സംസ്ഥാന ഗാനം മൂന്നാമതായി തള്ളിപ്പോയത് ഡി.എം.കെ ഉൾപ്പെടെയുള്ള പാർട്ടികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ലോക്ഭവന്റെ ആവശ്യപ്രകാരമാണ് തമിഴ്‌നാട്ടിൽ വന്ദേമാതരം ഉൾപ്പെടുത്തിയതെന്നാണ് വിശദീകരണം. നിലവിൽ തമിഴ്‌നാടിന്റെ അധിക ചുമതല കൂടി വഹിക്കുന്ന കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് ചെന്നൈയിൽ വിജയ് സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതേ ഗവർണ്ണർ തന്നെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വി.ഡി. സതീശൻ സർക്കാരിനും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് എന്നത് ഈ പ്രോട്ടോക്കോൾ ചർച്ചകൾക്ക് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരിയിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശമുണ്ട്.
Story Summary
As Kerala prepares for the swearing-in ceremony of the new V D Satheesan government, all eyes are on whether ‘Vande Mataram’ will be played at the event following recent protocol disputes in Tamil Nadu. With Governor Rajendra Vishwanath Arlekar set to administer the oath, political circles are watching closely to see if the Raj Bhavan will mandate the newly updated central protocol for the anthem.

