തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തിലുള്ള അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവ് ദീപദാസ് മുൻഷി അറിയിച്ചു. (New Kerala Cabinet Led By VD Satheesan To Take Oath On Monday)
പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരുണ്ടാകും. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്:
രമേശ് ചെന്നിത്തല (ആഭ്യന്തരം), കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. മറ്റ് കോൺഗ്രസ് മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് വിവരം. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറയ്ക്കൽ അബ്ദുള്ള എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സമ്മതിച്ചതോടെ കോൺഗ്രസ് ക്യാമ്പിലെ തർക്കങ്ങൾക്ക് പരിഹാരമായി. വി.ഡി. സതീശൻ ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ ചർച്ചയിലാണ് നിർണായക വഴിത്തിരിവുണ്ടായത്. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാമെന്ന് സതീശൻ ഉറപ്പുനൽകി. പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചെന്നിത്തലയെ സന്ദർശിച്ചു. താൻ എന്നും ഒരു യഥാർത്ഥ കോൺഗ്രസുകാരനായി തുടരുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഘടകകക്ഷികളുടെ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് ഉച്ചയോടെ പൂർണ്ണമായ വ്യക്തത വരും.
Story Summary
The new UDF cabinet led by Chief Minister VD Satheesan will be sworn in on Monday with a 21-member team. Senior leader Ramesh Chennithala has agreed to join the cabinet as the Home Minister after successful reconciliation talks with VD Satheesan and KC Venugopal. The final list of ministers, including five from the Muslim League, will be submitted to the Governor today.

