റസ്സൽവിൽ: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെ തന്നെ നിരന്തരം വന്ന് ശല്യം ചെയ്തു എന്ന കാരണത്താൽ ഭർത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു (US Woman Shoots Husband). അമേരിക്കയിലെ അലബാമയിലുള്ള റസ്സൽവില്ലിൽ കഴിഞ്ഞ ഞായറാഴ്ചയാണ് (മെയ് 10) ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. 65-കാരിയായ ഷേരി മിച്ചൽ-ക്ലട്ട്സ് ആണ് തന്റെ ഭർത്താവ് തിമോത്തി ക്ലട്ട്സിനെ (69) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇവർ തന്നെ അടിയന്തര വിഭാഗത്തെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തുമ്പോൾ തിമോത്തി ലിവിംഗ് റൂമിലെ കസേരയിൽ നെഞ്ചിൽ വെടിയേറ്റ നിലയിൽ മരിച്ചുകിടക്കുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഷേരി ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായത്. മുറിയിൽ വിശ്രമിക്കുന്ന തന്റെ അടുക്കലേക്ക് ഭർത്താവ് ഇടയ്ക്കിടെ വന്ന് സുഖവിവരങ്ങൾ അന്വേഷിക്കുന്നത് തന്നെ കടുത്ത രീതിയിൽ അസ്വസ്ഥയാക്കിയെന്നും, ഇതേത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. ഭർത്താവിനെ വധിക്കാൻ തോക്കുമായി കാത്തിരുന്ന ഷേരി, പിന്നീട് അദ്ദേഹം വരാതിരുന്നപ്പോൾ ഹാളിലേക്ക് ചെന്ന് കസേരയിലിരിക്കുകയായിരുന്ന തിമോത്തിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഫ്രാങ്ക്ലിൻ കൗണ്ടി ജയിലിൽ അടച്ചു. പ്രതിക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Summary: A 65-year-old US woman, Sheri Mitchell-Clutts, was arrested in Russellville, Alabama, for shooting and killing her 69-year-old husband, Timothy Clutts. Investigators revealed the woman committed the crime because she found her husband “annoying” for constantly checking on her while she was recovering from open-heart surgery. After waiting for him with a handgun, she tracked him down to a living room recliner and shot him once in the chest. She has been booked into jail on murder charges without bond as police investigate potential psychological factors.

