ചെന്നൈ: ഇന്ത്യൻ സിനിമയിലെ അമിതവ്യയവും ധൂർത്തും നിയന്ത്രിക്കാൻ അടിയന്തരമായി ‘ചിലവ് ചുരുക്കൽ’ വേണമെന്ന് ആവശ്യപ്പെട്ട് നടനും നിർമ്മാതാവുമായ കമൽഹാസൻ (Kamal Haasan on Film Production Cost). ആഗോള സാമ്പത്തിക പ്രതിസന്ധികളും പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന-ലോജിസ്റ്റിക്സ് നിരക്കുകൾ വർദ്ധിച്ചതുമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പ്രണയകഥകളും പാരീസിൽ തന്നെ വിരിയണമെന്നും എല്ലാ ഹണിമൂണുകളും സ്വിറ്റ്‌സർലൻഡിൽ തന്നെ അവസാനിക്കണമെന്നും നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഭാഗ്യവശാൽ പ്രണയത്തിന് വിദേശ നാണയത്തിന്റെ ആവശ്യമില്ലെന്നും കമൽഹാസൻ കത്തിൽ പരിഹസിച്ചു.
അതേസമയം, സിനിമയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരിക്കലും സാധാരണക്കാരായ തൊഴിലാളികളുടെ വേതനം, സുരക്ഷ, ഭക്ഷണം, താമസം, മാന്യമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ബാധിക്കരുതെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. സിനിമയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളല്ല നിർമ്മാതാക്കളുടെ മോശം ആസൂത്രണത്തിന്റെയോ അമിതവ്യയത്തിന്റെയോ ആഘാതം അനുഭവിക്കേണ്ടത്. സിനിമ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി തൊഴിലാളികളുടെ കൂലിയല്ല, മറിച്ച് അനാവശ്യമായ ഔട്ട്ഡോർ ഷെഡ്യൂളുകളും ആഡംബരങ്ങളുമാണ്. വിദേശ ലൊക്കേഷനുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം ഇന്ത്യയിലെ പ്രാദേശിക ലൊക്കേഷനുകളെയും ആഭ്യന്തര നിർമ്മാണ സംവിധാനങ്ങളെയും വിശ്വസിക്കാൻ സിനിമാപ്രവർത്തകർ തയ്യാറാകണം. സിനിമാ നിർമ്മാണത്തിൽ അച്ചടക്കവും ഉത്തരവാദിത്തവും കൊണ്ടുവരാൻ മുതിർന്ന താരങ്ങളും നിർമ്മാതാക്കളും ഒന്നിച്ച് ചർച്ചകൾ നടത്തണമെന്നും കമൽഹാസൻ ആഹ്വാനം ചെയ്തു.
Summary: In an open letter to the Indian film fraternity, actor-producer Kamal Haasan called for an urgent “cost correction” to address the rising culture of extravagance in cinema. Pointing to global economic uncertainties and the West Asia crisis affecting logistics costs, Haasan questioned the necessity of expensive foreign shoots, stating that romance does not require foreign exchange. Crucially, he emphasized that any budget cuts must never compromise the wages, safety, or humane working conditions of film crew laborers, urging the industry to reduce avoidable waste and embrace disciplined filmmaking instead.

