മുംബൈ: 22 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യപേപ്പർ ചോർച്ചയിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ശുഭം ഖൈർനാർ (30) എന്ന വിദ്യാർത്ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. പരീക്ഷയ്ക്ക് 45 മണിക്കൂർ മുൻപേ ചോദ്യപേപ്പർ ചോർന്നതായാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ( NEET UG Paper Leak Arrest)
സിബിഐ അന്വേഷണം ഭയന്ന് മുടി മുറിച്ചും വേഷം മാറിയും ഒളിവിൽ പോകാൻ ശ്രമിച്ച ശുഭത്തെ സാങ്കേതിക നിരീക്ഷണത്തിലൂടെയും പഴയ ചിത്രങ്ങൾ താരതമ്യം ചെയ്തുമാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് ഇയാൾ പിടിയിലായത്. പൂനെയിലുള്ള ഒരാളിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയ ശുഭം, അത് ഹരിയാനയിലുള്ള മറ്റൊരാൾക്ക് 15 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റതായാണ് വിവരം. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകൾ വഴിയാണ് പേപ്പർ കൈമാറിയത്.
രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കേരളത്തിലിരുന്ന് തന്റെ അച്ഛന് അയച്ചുകൊടുത്ത പിഡിഎഫ് ഫയലിലൂടെയാണ് ചോർച്ചയുടെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. പരീക്ഷയ്ക്ക് ശേഷം അധ്യാപകർ പരിശോധിച്ചപ്പോൾ ഒറിജിനൽ പേപ്പറുമായി ഇതിന് വലിയ സാമ്യമുള്ളതായി കണ്ടെത്തി. മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച പേപ്പർ ചോർച്ച ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, ബീഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പടർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അത്യാധുനിക സ്കാനറുകളും ഷാഡോ സെർവറുകളും ഉപയോഗിച്ചാണ് ഈ വലിയ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Summary: The CBI detained Shubham Khairnar, a 30-year-old BAMS student from Nashik, in connection with the NEET UG 2026 paper leak. Despite changing his appearance to evade arrest, he was identified through technical surveillance. The leak, which surfaced 45 hours before the exam, was traced from Maharashtra to states including Kerala and Rajasthan. The NTA has cancelled the exam for 22 lakh students following the scandal.

