ഗ്രേറ്റർ നോയിഡ: യാത്രയ്ക്ക് ശേഷം റാപ്പിഡോ ഡ്രൈവർ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായും വീഡിയോ കോളിലൂടെ മോശമായി പെരുമാറിയതായും യുവതിയുടെ പരാതി (Rapido Harassment Case). ഷൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഈ ദുരനുഭവം പങ്കുവെച്ചത്. 2025-ൽ നടന്ന സംഭവമാണെങ്കിലും, സോഷ്യൽ മീഡിയയുടെ പിന്തുണ തേടിക്കൊണ്ടാണ് അവർ ഇപ്പോൾ ഇത് പരസ്യമാക്കിയത്.
ഡൽഹിയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ ലൈംഗിക ചുവയുള്ള പാട്ടുകൾ വെക്കുകയും കുടുംബത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. യാത്ര അവസാനിച്ചതിന് പിന്നാലെ ഡ്രൈവർ നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങി. നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റ് നമ്പറുകളിൽ നിന്ന് വിളിയും സന്ദേശങ്ങളും തുടർന്നു. ഡ്രൈവർ പിന്നീട് ബാത്ത്റൂമിൽ നിന്ന് വീഡിയോ കോൾ ചെയ്തതായും ഇത് തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും യുവതി പറഞ്ഞു.
View this post on Instagram
സംഭവം വൈറലായതോടെ റാപ്പിഡോ ഔദ്യോഗികമായി മാപ്പുചോദിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കമ്പനി അറിയിച്ചു. സാധാരണയായി യാത്രക്കാരുടെ ഫോൺ നമ്പറുകൾ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധം മാസ്ക് ചെയ്യാറുണ്ട്. ഡ്രൈവർക്ക് എങ്ങനെ നമ്പർ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കമ്പനി ഉറപ്പുനൽകി.
Summary: A woman named Shaivya Vashishtha shared a traumatic experience involving a Rapido driver who allegedly harassed her during and after a ride from Delhi to Greater Noida. She claimed the driver played inappropriate songs and later harassed her through video calls from multiple numbers. Rapido apologized, stating customer safety is a priority and promised an investigation, noting that mobile numbers are typically masked on their platform.

