കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ശക്തമായ പ്രതിപക്ഷ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ബംഗാളിൽ ഭീകരവാഴ്ചയാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ദേശീയതലത്തിൽ തന്നെ ഒരു പൊതുവേദി രൂപീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.(Mamata Banerjee Calls For National Opposition Unity To Fight BJP Government)
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോൾ, കാളിഘട്ടിലെ വസതിക്ക് സമീപം രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത. തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച മമത, ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി. കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖ അഭിഭാഷകർ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസേനയും ബിജെപിയും ചേർന്ന് വോട്ടെണ്ണലിൽ അട്ടിമറി നടത്തിയെന്നും അവർ ആരോപിച്ചു. 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്.
മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ലഭിച്ചിരുന്ന സുരക്ഷയും ആശയവിനിമയ സൗകര്യങ്ങളും ഫലം വന്നതിന് പിന്നാലെ പെട്ടെന്ന് പിൻവലിച്ചതായി മമത പറഞ്ഞു. “എന്റെ ഫോൺ സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളും അധികൃതർ നിർത്തിവെച്ചു. എന്നാൽ ജനങ്ങൾക്കായി പോരാടാൻ എനിക്ക് ഭയമില്ല,” മമത പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾ തന്നെ പിന്തുണച്ച് വിളിച്ചതായും അവർ അറിയിച്ചു. അതേസമയം, മമതയുടെ ആരോപണങ്ങളെ ബിജെപി തള്ളി. ബംഗാളിന്റെ വികസനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രസക്തി നഷ്ടപ്പെട്ടവരുടെ പ്രസ്താവനകളെ ഗൗനിക്കുന്നില്ലെന്നും ബിജെപി വക്താവ് പ്രതികരിച്ചു. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ’15, 16, 17 നിയമസഭകളിലെ മുഖ്യമന്ത്രി’ എന്ന് മമത മാറ്റം വരുത്തുകയും ചെയ്തു.
Story Summary
Following the BJP’s victory in West Bengal, Mamata Banerjee called for a united opposition front involving students, NGOs, and left-wing parties to fight the “reign of terror.” She alleged electoral manipulation and announced a legal battle with the support of top national lawyers like Kapil Sibal and Abhishek Manu Singhvi.

