ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പാസിഘട്ടിന് സമീപമുള്ള ഡി ഈറിങ് മെമ്മോറിയൽ വന്യജീവി സങ്കേതത്തിൽ 20 വർഷത്തിന് ശേഷം ബംഗാൾ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു (Arunachal Pradesh Bengal Tiger). വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിലൂടെയാണ് കടുവയുടെ ചിത്രം ലഭിച്ചത്. 2005-ന് ശേഷം ആദ്യമായാണ് ഈ മേഖലയിൽ ഔദ്യോഗികമായി കടുവയെ കണ്ടെത്തുന്നത്.വേട്ടയാടൽ മൂലം വന്യജീവികൾക്ക് ഭീഷണിയായിരുന്ന ഈ പ്രദേശം ഇപ്പോൾ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് വനംവകുപ്പ് അറിയിച്ചു. 2014-ൽ നടത്തിയ സർവേകളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റിന്റെ (ATREE) സാങ്കേതിക സഹായത്തോടെയാണ് നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ തിരച്ചിലാണ് ഇപ്പോൾ ഫലം കണ്ടത്.
കടുവയ്ക്ക് പുറമെ വംശനാശഭീഷണി നേരിടുന്ന ചൈനീസ് ഈനാംപേച്ചി (Chinese Pangolin), ഹിസ്പിഡ് ഹരേ (Hispid Hare – ഒരിനം മുയൽ) എന്നിവയെയും ഈ സർവേയിൽ കണ്ടെത്താനായി എന്നത് ജൈവവൈവിധ്യ സംരക്ഷണത്തിൽ വലിയ നേട്ടമാണ്.
വനംവകുപ്പും പ്രാദേശിക സമൂഹവും ചേർന്ന് നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങളാണ് വന്യജീവികൾ ഈ വനമേഖലയിലേക്ക് തിരികെയെത്താൻ കാരണമായതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെമ്പി ഏതെ പറഞ്ഞു.
കടുവയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ചതോടെ മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാനുമാണ് അധികൃതരുടെ തീരുമാനം.
Story Summary: After two decades, a Royal Bengal Tiger has been spotted in the D’Ering Memorial Wildlife Sanctuary near Pasighat, Arunachal Pradesh. The tiger was captured on camera traps installed by the forest department with technical support from ATREE. This marking is significant as no tigers were found in the 2014 survey. Along with the tiger, rare species like the Chinese Pangolin and Hispid Hare were also discovered, indicating a recovering ecosystem.

