പൂനെ: പൂനെയിൽ 22-കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ഉജ്ജ്വലാദേവി ജസ്വന്ത് സിംഗ് ദോഹ്രെ എന്ന യുവതി, തനിക്ക് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലും അക്രമിയുടെ പേര് പേപ്പറിൽ എഴുതി നൽകിയതോടെയാണ് പ്രതിയെ ഉടൻ പിടികൂടാനായത്. സംഭവത്തിൽ ദിലീപ് റാത്തോഡ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. (Lover Attacks Woman Pune)
പ്രതി ദിലീപും ഉജ്ജ്വലാദേവിയും ഒരു മാളിൽ ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെങ്കിലും അടുത്ത കാലത്തായി ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത ശേഷം കടന്നുകളയുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടും യുവതി തന്റെ സഹോദരൻ ഭഗത് സിംഗിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. “വേഗം വീട്ടിൽ വരൂ, ഒരാൾ എന്നെ ആക്രമിച്ചു, എനിക്ക് സംസാരിക്കാൻ വയ്യ” എന്നാണ് യുവതി പറഞ്ഞത്. തുടർന്ന് വീഡിയോ കോളിലൂടെ തന്റെ അവസ്ഥ സഹോദരനെ കാണിക്കുകയും ചെയ്തു.
പോലീസ് ആശുപത്രിയിലെത്തുമ്പോൾ യുവതിക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് പേനയും പേപ്പറും ആവശ്യപ്പെട്ട യുവതി ‘ദിലീപ് റാത്തോഡ്’ എന്ന് എഴുതി നൽകുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുവതി ഇപ്പോൾ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Summary: A 22-year-old woman in Pune survived a brutal attack by her lover, Dilip Rathod, who slashed her throat with a blade. Unable to speak due to her injuries, the victim, Ujaladevi, wrote the attacker’s name on a piece of paper to help the police identify him. The accused was arrested shortly after. She is currently in critical condition in a private hospital’s ICU.

