കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരും. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക.(Court verdict on Shimjitha’s bail plea today)
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത നിലവിൽ റിമാൻഡിലാണ്. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം, പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.
ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യാത്രക്കാരി കണ്ണൂർ സിറ്റി സൈബർ പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി മരിച്ച ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട്.



