തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എത്തുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും.(Kerala Assembly to reconvene today, Opposition to use Sabarimala gold theft and fund controversy as weapons against government)
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇഡി സമൻസ് നൽകിയേക്കുമെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇത് സഭയിൽ വലിയ ചർച്ചയാക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ സാധ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പയ്യന്നൂരിലെ സി.വി. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിയതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയ നടപടിയും സഭയിൽ ഉന്നയിക്കപ്പെട്ടേക്കും. ഫണ്ട് തിരിമറിക്കെതിരെ ശബ്ദമുയർത്തിയ നേതാവിനെതിരെ പാർട്ടി നടപടിയെടുത്തത് സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കും.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ച ഇന്നും തുടരും. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരിന് സഭ സാക്ഷ്യം വഹിക്കും.



