ലൂധിയാന: പഞ്ചാബിലെ ലൂധിയാനയിൽ ഗുർമീത് സിംഗ് (55), ഭാര്യ നരീന്ദർ കൗർ (50) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കാനഡയിലേക്ക് അയക്കാൻ സ്വന്തം ഭൂമി വിറ്റും മറ്റും കഷ്ടപ്പെട്ട ദമ്പതികൾ ഒടുവിൽ ദാരിദ്ര്യവും മാനസിക വിഷമവും താങ്ങാനാവാതെയാണ് ജീവനൊടുക്കിയത്. “ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ തന്നെ മരിക്കുന്നു” എന്ന ഹൃദയഭേദകമായ വരികളാണ് ഇവരുടെ ആത്മഹത്യക്കുറിപ്പിലുള്ളത്.(Couple Commit Suicide In Ludhiana Citing Poverty Despite Children Settled In Canada)
ദമ്പതികളുടെ മൂത്ത മകനും മകളും കാനഡയിലാണ്. ഇളയ മകൻ ലൂധിയാനയിലെ ഡിഎംസി ആശുപത്രിയിൽ വാർഡ് അറ്റൻഡന്റായി ജോലി ചെയ്യുന്നു. മക്കൾ തങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്നും അവർക്കെതിരെ നടപടിയെടുക്കരുതെന്നും കുറിപ്പിലുണ്ട്. എന്നാൽ, മക്കൾ വിദേശത്തായിട്ടും മാതാപിതാക്കൾ ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞു എന്നത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിക്കുന്നുണ്ട്.
മക്കളെ വിദേശത്തയക്കാൻ ഏകദേശം രണ്ടര ഏക്കറോളം വരുന്ന ഭൂമി ഇവർ വിറ്റിരുന്നു. ഇതിന് പിന്നാലെ നരീന്ദർ കൗർ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടു. ഇവരുടെ ചികിത്സയ്ക്കായി ഗുർമീത് വലിയ തുക ചെലവഴിച്ചിരുന്നു. ചികിത്സ നടത്തിയിട്ടും ഫലമില്ലാത്തതും മക്കൾ അടുത്തുണ്ടാകാത്തതും ഇവരെ മാനസികമായി തളർത്തിയിട്ടുണ്ടാകാം എന്ന് പോലീസ് കരുതുന്നു.
തങ്ങളുടെ മാതാപിതാക്കൾ എന്തിനാണ് ദാരിദ്ര്യത്തെക്കുറിച്ച് കുറിപ്പിൽ എഴുതിയതെന്ന് മനസ്സിലാകുന്നില്ലെന്ന് മകൻ പറഞ്ഞു. വീട് പുതുക്കിപ്പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങളെന്നും ശൈത്യകാലത്ത് മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുപോകാൻ വിസ നടപടികൾ തുടങ്ങാനിരിക്കുകയായിരുന്നുവെന്നും മകൻ വിതുമ്പലോടെ പറഞ്ഞു. കാനഡയിലുള്ള മകൻ നിരന്തരം വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും സാമ്പത്തിക സഹായം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നതായും മകൻ കൂട്ടിച്ചേർത്തു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary
A couple in Ludhiana’s Pamal village committed suicide citing poverty and unhappiness, despite having two children settled in Canada and another working locally. The incident highlights the emotional and financial struggles faced by parents who sacrifice everything to send their children abroad.

