റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശി യാസറിന്റെ (19) മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Yasar Death Edavannappara). വലിയപറമ്പ് സ്വദേശി ആനകഴി വീട്ടിൽ മുനീറിനെയാണ് (കെ.എം. മുനീർ) വാഴക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാസറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യാസറിനെ പ്രതികൾ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൂളിമാട് പെട്രോൾ പമ്പിന് സമീപത്തുനിന്നും യാസറിനെ ബലമായി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി എടവണ്ണപ്പാറയിലെ ‘എം സ്റ്റോർ’ എന്ന മൊബൈൽ ഷോപ്പിലെത്തിച്ചായിരുന്നു മർദ്ദനം.
മൊബൈൽ കടയുടമയും പ്രതി മുനീറും ചേർന്ന് യാസറിനെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദ്ദനത്തിന് പുറമെ, യാസറിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും KL 11 BD 0866 നമ്പറിലുള്ള ബൈക്കും പ്രതികൾ കവർച്ച ചെയ്തതായും പോലീസ് കണ്ടെത്തി.
മർദ്ദനമേറ്റതിന് പിന്നാലെ യാസർ മരിക്കാനിടയായ സാഹചര്യത്തിൽ കൊലപാതക സാധ്യതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കവർച്ചാക്കേസിലും തട്ടിക്കൊണ്ടുപോകലിനും അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. യാസറിന്റെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും നിർണ്ണായകമാകും. കടയുടമയുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Story Summary: Vazhakkad police arrested one person, Muneer K.M., in connection with the mysterious death of 19-year-old Yasar in Edavannappara. Yasar was allegedly kidnapped, taken to a mobile shop, and physically assaulted by the shop owner and Muneer over a phone theft allegation. The police also charged the accused with robbing Yasar’s mobile and bike.

