ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ ഭരണത്തിലിരുന്ന പാർട്ടിയാണെന്നും തങ്ങൾ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ തേരോട്ടത്തിൽ സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ പോലും പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്റ്റാലിന്റെ ഈ വാക്കുകൾ.(MK Stalin Resigns After TVK Victory Tamil Nadu Election 2026)
വിജയപരാജയങ്ങളെ ഒരുപോലെ കാണുന്നവരാണ് ഡിഎംകെ പ്രവർത്തകരെന്നും പാർട്ടിയുടെ ആദർശങ്ങൾ തോറ്റുപോകാതിരിക്കാനാണ് തങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുള്ളതെന്നും സ്റ്റാലിൻ പറഞ്ഞു. “വിജയമായാലും പരാജയമായാലും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുന്നവരാണ് പാർട്ടിയുടെ യഥാർത്ഥ പോരാളികൾ. ഇപ്പോൾ ശക്തമായ ഒരു പ്രതിപക്ഷമായി ജനങ്ങൾക്ക് വേണ്ടി പോരാട്ടം തുടരും. ഡിഎംകെ വീണ്ടും തിരിച്ചുവരും,” അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആദ്യ മത്സരത്തിൽ തന്നെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ ടിവികെയെ കണക്കുകൾ നിരത്തി സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ സഖ്യത്തെക്കാൾ വെറും 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ടിവികെയ്ക്ക് അധികം ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “തങ്ങൾ തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണ്. ഡിഎംകെ സഖ്യത്തിന് 1.54 കോടി വോട്ടുകൾ ലഭിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം ശക്തമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്,” സ്റ്റാലിൻ പറഞ്ഞു.
1989-ൽ ആദ്യമായി എംഎൽഎ ആയതിന് ശേഷം കഴിഞ്ഞ 35 വർഷത്തിനിടെ സ്റ്റാലിൻ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പ് പരാജയമാണിത്. ഏഴ് തവണ നിയമസഭാംഗമായിരുന്ന അദ്ദേഹം തൗസൻഡ് ലൈറ്റ്‌സിൽ നാല് തവണയും കൊളത്തൂരിൽ മൂന്ന് തവണയും വിജയിച്ചിരുന്നു. ഇത്തവണ കൊളത്തൂരിൽ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോടാണ് അദ്ദേഹം അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് സ്റ്റാലിൻ രാജിക്കത്ത് കൈമാറി.
Story Summary
Outgoing CM MK Stalin reacted to DMK’s defeat by stating that the party has seen all highs and lows in its history. While resigning after his first electoral loss in 35 years, he downplayed TVK’s victory by highlighting that the vote share difference between the two fronts was only 3.52 percent.

