അബുജ: നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ നടന്ന വിചിത്രമായ ഒരാചാരം ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഫെർട്ടിലിറ്റി (പ്രത്യുത്പാദന ശേഷി) വർദ്ധിപ്പിക്കുന്നതിനായുള്ള പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കുമായി നടത്തുന്ന ‘അലൂ-ഡോ’ (Alue-Do) എന്ന ഉത്സവത്തിനിടെയാണ് സ്ത്രീകളെ പരസ്യമായി ലൈംഗികമായി പീഡിപ്പിച്ച വാർത്തകൾ പുറത്തുവന്നത് (Nigeria Rape Festival Global Outrage). ‘ബലാത്സംഗ ഉത്സവം’ എന്നാണ് ഈ ക്രൂരതയെ പലരും വിശേഷിപ്പിക്കുന്നത്.
ഒറാമുഡു (Oramudu) കമ്മ്യൂണിറ്റി ആഘോഷിക്കുന്ന ഈ ഉത്സവത്തിനിടെ പുരുഷന്മാരും ആൺകുട്ടികളും അടങ്ങുന്ന സംഘം സ്ത്രീകളെ തെരുവിലൂടെ പിന്തുടരുകയും വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നരാക്കി പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഒരു സർവ്വകലാശാലയ്ക്ക് സമീപം വെച്ച് നടന്ന ആക്രമണത്തിൽ ഇരയായവരിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികളാണ്. മോട്ടോർ സൈക്കിളിൽ വന്നിറങ്ങിയ തനിക്ക് നേരെ ഒരു കൂട്ടം ആളുകൾ ഈച്ചകളെപ്പോലെ ഇരച്ചുകയറുകയായിരുന്നുവെന്ന് ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തി. “അവളെ പിടിക്കൂ, അവളൊരു സ്ത്രീയാണ്” എന്ന് ആക്രോശിച്ചുകൊണ്ട് തന്നെ നഗ്നയാക്കി ഉപദ്രവിച്ചതായും ഒരു വഴിയാത്രക്കാരൻ ഇടപെട്ടാണ് തന്നെ രക്ഷിച്ചതെന്നും അവർ പറഞ്ഞു.
സംഭവത്തിൽ ഒരു പ്രാദേശിക നേതാവും നാല് യുവാക്കളും ഉൾപ്പെടെ നിരവധി പേരെ ഡെൽറ്റ സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെ സ്റ്റേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റിയിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ ഐന അഡെസോള അറിയിച്ചു.
സാംസ്കാരിക ആചാരങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ആൾക്കൂട്ടം നോക്കി നിൽക്കെ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് സമൂഹത്തിൽ അക്രമങ്ങൾ സ്വാഭാവികവൽക്കരിക്കപ്പെടുന്നതിന്റെ തെളിവിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
പരിക്കേറ്റ പല സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശാരീരികമായ പരിക്കുകൾക്കൊപ്പം ഇവർ നേരിട്ട മാനസികാഘാതം വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: A fertility festival called “Alue-Do” in Nigeria’s Delta State has sparked global outrage after reports emerged of groups of men and boys chasing and sexually assaulting women in public. Described by some as a “rape festival,” the incident saw victims, many of whom were university students, stripped naked and assaulted while bystanders watched. Delta State police have confirmed the arrest of several suspects, including a community leader, and promised strict prosecution. Human rights advocates have condemned the normalization of such violence under the guise of tradition.

