ഓസ്ലോ: ജയിലിൽ കഴിയുന്ന നോബൽ സമാധാന പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവരുടെ ജീവൻ ഇപ്പോൾ ഇറാൻ ഭരണകൂടത്തിന്റെ കൈകളിലാണെന്നും നോബൽ കമ്മിറ്റി തലവൻ ജോർഗൻ വാട്‌നെ ഫ്രൈഡ്‌നെസ് (Narges Mohammadi Health Update). ഹൃദയാഘാതത്തെത്തുടർന്ന് നില വഷളായ നർഗീസിനെ അടിയന്തരമായി വിദഗ്ധ ചികിത്സയ്ക്കായി വിട്ടയക്കണമെന്ന് നോബൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ജയിലിൽ വെച്ച് ബോധരഹിതയായതിനെത്തുടർന്നാണ് നർഗീസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. രക്തസമ്മർദ്ദം അപകടകരമാംവിധം ഉയരുകയും രണ്ട് തവണ ബോധം നഷ്ടപ്പെടുകയും ചെയ്തതായി അവരുടെ കുടുംബം നടത്തുന്ന ഫൗണ്ടേഷൻ അറിയിച്ചു. മാർച്ച് മാസത്തിൽ ഇവർക്ക് ഹൃദയാഘാതം ഉണ്ടായതായും സംശയിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ മാത്രം ജയിലിലായ നർഗീസിനെ നിരുപാധികം വിട്ടയക്കണമെന്നും അവർക്ക് ഇഷ്ടമുള്ള മെഡിക്കൽ സംഘത്തിന് കീഴിൽ ചികിത്സ ലഭ്യമാക്കണമെന്നും ജോർഗൻ വാട്‌നെ ഫ്രൈഡ്‌നെസ് പറഞ്ഞു.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായും വധശിക്ഷ നിർത്തലാക്കുന്നതിനായും നടത്തിയ പോരാട്ടങ്ങൾക്കാണ് 2023-ൽ നർഗീസിന് നോബൽ സമാധാന പുരസ്കാരം ലഭിച്ചത്. നിലവിൽ ഏഴര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് അവർ. മൂന്ന് തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായ നർഗീസിനെ ടെഹ്‌റാനിലെ സ്പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കുടുംബം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ഓക്സിജൻ സഹായത്തോടെയാണ് അവർ കഴിയുന്നത്.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നർഗീസിന് പുതിയ ശിക്ഷാ കാലാവധി ലഭിച്ചത്. സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഒരു വ്യക്തി ജയിലിൽ വെച്ച് മരണപ്പെടുന്നത് ഇറാന് വലിയ അന്താരാഷ്ട്ര സമ്മർദ്ദമുണ്ടാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Summary: The head of the Norwegian Nobel Committee, Joergen Watne Frydnes, warned that the life of jailed Peace Prize laureate Narges Mohammadi is in the hands of Iranian authorities due to her rapidly deteriorating health. Following a severe cardiac crisis and episodes of loss of consciousness, she was moved to a hospital on Friday. The committee and her family are calling for her immediate and unconditional release to receive specialized medical treatment in Tehran, emphasizing that her imprisonment is solely for her peaceful human rights advocacy.

