മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിൽ രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു (Japanese Encephalitis Malappuram). 60-ഉം 70-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെങ്കിലും, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ 17, 21 വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗബാധിതരുടെ വീടിന് അര കിലോമീറ്റർ ചുറ്റളവിൽ പനി സർവ്വേ പൂർത്തിയാക്കി.കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കക്കൂസ് സ്ലാബുകളിലെ വിടവുകൾ അടയ്ക്കാനും ഗ്യാസ് പൈപ്പുകളിൽ നെറ്റ് സ്ഥാപിക്കാനും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനുള്ള നടപടികളും ആരംഭിച്ചു.
കഴിഞ്ഞ വർഷം ഇതേ പ്രദേശത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെസ്റ്റ് നൈൽ ബാധിച്ച് 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. ഇതിന് പിന്നാലെ ജപ്പാൻ ജ്വരം കൂടി റിപ്പോർട്ട് ചെയ്തത് വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
പ്രദേശത്തെ സാഹചര്യം ഗൗരവകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അറിയിച്ചു. മെയ് ഏഴിന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പകർച്ചവ്യാധി പ്രതിരോധം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary: Two cases of Japanese Encephalitis have been confirmed in Kannamangalam Panchayat, Malappuram district. The patients, aged 60 and 70, are from Wards 17 and 21. While one has recovered, the other is in critical condition. Health officials found disease-carrying mosquitoes in the area and have intensified prevention measures, including fever surveys and source destruction. A special panchayat meeting is scheduled for May 7 to discuss the situation.

