ലക്നൗ: മദ്യത്തിലൊഴിക്കാൻ വെള്ളം ചോദിച്ചിട്ട് നൽകിയില്ലെന്നാരോപിച്ച് ഒൻപതുവയസ്സുകാരനെ ബന്ധു വെടിവെച്ചുകൊന്നു (UP Crime News). ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലെ യാകുത്ഗഞ്ച് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. യശ്‌പാൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ ധനേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പേരിടൽ ചടങ്ങിനിടെയാണ് സംഭവം ഉണ്ടായത്.മദ്യലഹരിയിലായിരുന്ന ധനേഷ് യാദവ് കുട്ടിനോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളം നൽകാൻ കുട്ടി തയ്യാറാകാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
പ്രകോപിതനായ പ്രതി തന്റെ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിയെ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യശ്‌പാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ധനേഷ് യാദവിനെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഖിതൗലി കനാൽ പാലത്തിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഒരു നിസ്സാര കാര്യത്തിന്റെ പേരിൽ സ്വന്തം ബന്ധുവായ കുരുന്നിന്റെ ജീവനെടുത്ത ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് ഗ്രാമവാസികൾ. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Story Summary: A 9-year-old boy named Yashpal was shot dead by his relative, Dhanesh Yadav, in Uttar Pradesh’s Kasganj district for allegedly refusing to bring water to mix with liquor. The tragic incident occurred during a naming ceremony in Yakutganj village. Although the boy was rushed to the hospital, he succumbed to his injuries. Police have arrested the accused and recovered the weapon used in the crime.

