ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. എണ്ണക്കമ്പനികൾ വലിയ നഷ്ടം നേരിടുന്നുണ്ടെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ, എൽപിജി വിലവർധനയ്‌ക്കെതിരെ ഹോട്ടൽ ഉടമകളും സമരരംഗത്തിറങ്ങാൻ ഒരുങ്ങുകയാണ്.(Rumors of fuel price hike soon, Oil companies under pressure)
തിരഞ്ഞെടുപ്പ് ആശ്വാസം അവസാനിച്ചെന്നും ഇനി വരാനിരിക്കുന്നത് പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. “അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ അതിന്റെ ലാഭം മോദി സർക്കാർ എടുത്തു. ഇപ്പോൾ വില കൂടുമ്പോൾ അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ വെക്കുകയാണ്. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു,” രാഹുൽ കുറിച്ചു. ഏപ്രിൽ 29-ന് ശേഷം വില വർധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയ സാഹചര്യത്തിൽ എണ്ണക്കമ്പനികൾക്ക് ലിറ്ററിന് വലിയ തോതിൽ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ധനവില വർധിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.

