കണ്ണൂർ: ഡിസിസി മുൻ ജനറൽ സെക്രട്ടറി ഉന്നയിച്ച പരാതികൾ അതീവ ഗുരുതരമാണെന്ന് എം.വി. ജയരാജൻ. വയനാട് ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.(There is no anti-government sentiment in Kerala, says MV Jayarajan)
ഉന്നയിച്ച പരാതികളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. വയനാട് ദുരിതാശ്വാസത്തിനായി എത്ര തുക പിരിച്ചു, അത് എങ്ങനെയൊക്കെ ചിലവഴിച്ചു എന്നതിൽ സുതാര്യതയില്ല, സണ്ണി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച ദുരൂഹതകൾ തുടങ്ങിയവയാണിത്.
മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ എൽഡിഎഫിന്റെ വിജയത്തിൽ വലിയ ആത്മവിശ്വാസമാണ് ജയരാജൻ പ്രകടിപ്പിച്ചത്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന സൂചനകൾ എക്സിറ്റ് പോളുകളിൽ പോലുമുണ്ട്. മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരണമെന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. കണ്ണൂരിൽ കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ നിലനിർത്തും. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ ഇത്തവണ പിടിച്ചെടുക്കും. അൻവർ തുടർച്ചയായി പാർട്ടി മാറിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

