മൈസൂർ: മൈസൂരിലെ അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണവും ക്രൂരമായ പീഡനവുമെന്ന് പരാതി. ഭക്ഷ്യവിഷബാധ പതിവായിട്ടും പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് തടയുമെന്നും ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തി വിദ്യാർത്ഥികളുടെ വായടപ്പിക്കുകയാണെന്നും ആരോപണമുണ്ട്.(Complaint alleges that Malayali nursing students are suffering in Mysore )
അഞ്ച് കോളേജുകളിലേക്കുമായി ഒരു ‘കോമൺ മെസ്സിൽ’ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തി. കോഴിക്കറിയിൽ കോഴിയുടെ തൂവലും ചോരയും അടക്കം കലർന്ന നിലയിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് ഫീസായി പ്രതിവർഷം 80,000 രൂപയാണ് ഓരോ വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഈ തുകയ്ക്ക് അനുസൃതമായ ഗുണനിലവാരം ഭക്ഷണത്തിനില്ല.
ഹോസ്റ്റലിലേക്ക് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ കടുത്ത ശിക്ഷാനടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇന്റേണൽ മാർക്ക് വെട്ടിക്കുറയ്ക്കുമെന്നും കോഴ്സ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും ഭീഷണിപ്പെടുത്തുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഏജൻസിയും കോളേജ് അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഈ ദുരിതത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

