ജോൻപൂർ: വിവാഹ മണ്ഡപത്തിലേക്ക് പുറപ്പെട്ട 27-കാരനായ വരനെ അജ്ഞാതരായ അക്രമികൾ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ജോൻപൂരിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സരായ് ഖ്വാജ പോലീസ് സ്റ്റേഷൻ പരിധിയിലെ ബദൗർ ഗ്രാമവാസിയായ ആസാദ് ബിന്ദ് ആണ് കൊല്ലപ്പെട്ടത്.(Groom shot dead as he left for wedding hall in Uttar Pradesh)
ഖേതസരായ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിബിപൂർ ഗ്രാമത്തിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്. ആസാദും ബന്ധുക്കളും വിവാഹഘോഷയാത്രയായി പോകുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വരൻ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.
വാഹനത്തെ മറികടന്ന് എത്തിയ അക്രമികൾ ആസാദിന് നേരെ തുരുതുരാ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ഉടൻ തന്നെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

