കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, മുഖ്യമന്ത്രി മമത ബാനർജി കർശനമായ “നിരീക്ഷണത്തിലാണെന്ന്” ബിജെപി നേതാവ് സുവേന്ദു അധികാരി. വോട്ടെണ്ണലിൽ ക്രമക്കേടുകൾ നടക്കാതിരിക്കാനാണ് ഇതെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. ഭവാനിപൂർ മണ്ഡലത്തിലെ ഇവിഎം സ്ട്രോങ്ങ് റൂമിൽ മമത ബാനർജി നാല് മണിക്കൂറോളം ചിലവഴിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന്റെ പ്രതികരണം.(Suvendu Claims CM Mamata Being Monitored Ahead Of Poll Results)
ഭവാനിപൂരിൽ മമതയ്ക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരി, വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാതിരിക്കാൻ തങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. സ്ട്രോങ്ങ് റൂമിനുള്ളിൽ മമത ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു: “ബംഗാളിലെ വോട്ടർമാർക്ക് ഞാൻ ഉറപ്പ് നൽകുന്നു, ഭവാനിപൂരിലെ തൃണമൂൽ സ്ഥാനാർത്ഥിക്ക് ചട്ടവിരുദ്ധമായി യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ എത്ര ശ്രമിച്ചാലും ചട്ടങ്ങൾക്ക് പുറത്തുള്ള ഒരു പ്രവർത്തനവും നടത്താൻ സാധിക്കില്ല.”
വടക്കൻ കൊൽക്കത്തയിലെ ഏഴ് മണ്ഡലങ്ങളിലെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ഖുദിറാം അനുശീലൻ കേന്ദ്രത്തിൽ സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നു എന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് മമത ബാനർജി അവിടെ എത്തിയത്. പലയിടങ്ങളിലും ഇവിഎമ്മുകളിൽ കൃത്രിമം നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴാണ് നേരിട്ട് വരാൻ തീരുമാനിച്ചത്. കേന്ദ്ര സേന ആദ്യം തടഞ്ഞെങ്കിലും ചട്ടപ്രകാരം സ്ഥാനാർത്ഥിക്ക് സ്ട്രോങ്ങ് റൂം വരെ പോകാൻ അനുവാദമുണ്ട്.
“വോട്ടെണ്ണലിലോ യന്ത്രങ്ങളിലോ ആരെങ്കിലും കള്ളത്തരം കാണിക്കാൻ ശ്രമിച്ചാൽ അത് ജീവിത മരണ പോരാട്ടമായി മാറും,” മമത മുന്നറിയിപ്പ് നൽകി. ബാലറ്റ് പെട്ടികൾ അനധികൃതമായി തുറക്കുന്നുവെന്നും ഇതിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എല്ലാ നടപടിക്രമങ്ങളും കൃത്യമായാണ് പാലിച്ചതെന്നും സ്ട്രോങ്ങ് റൂമുകൾ പൂർണ്ണ സുരക്ഷിതമാണെന്നും കമ്മീഷൻ അറിയിച്ചു. സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂമുകൾ മുദ്രവെച്ചതെന്നും കമ്മീഷൻ വ്യക്തമാക്കി.

