ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർദ്ധനവ്. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.(Commercial LPG cylinder price surges Rs 993 from today, no change in domestic rates)
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ വാണിജ്യ സിലിണ്ടറുകളുടെയും 5 കിലോയുടെ മിനി സിലിണ്ടറുകളുടെയും വില പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര വിമാനക്കമ്പനികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കുന്നതിനായി ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് എണ്ണക്കമ്പനികൾ തീരുമാനിച്ചു. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിലയും മാറ്റമില്ലാതെ തുടരും. പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന ഇന്ധനങ്ങളുടെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
എല്ലാ മാസവും ഒന്നാം തീയതിയാണ് വിമാന ഇന്ധന വില പരിഷ്കരിക്കുന്നത്. ഇത്തവണ ആഭ്യന്തര സർവീസുകളെ ഒഴിവാക്കിയെങ്കിലും അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള ഇന്ധനവില വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ 80 ശതമാനവും വിലമാറ്റമില്ലാതെ നിലനിർത്തി ഉപഭോക്താക്കൾക്ക് സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഐഒസി അറിയിച്ചു. മൊത്തം ഉപഭോഗത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന ബൾക്, കൊമേഴ്സ്യൽ എൽപിജി വിഭാഗത്തിലാണ് ഇപ്പോൾ വില വർദ്ധിപ്പിച്ചിരിക്കുന്നത്.

