ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ഇന്ത്യയിലെ പാചകവാതക ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. മാർച്ചിൽ തുടങ്ങിയ വിലവർധന മെയ് മാസത്തിലും തുടരുമെന്നാണ് സൂചന. മെയ് ഒന്നു മുതൽ സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും.(May 1 LPG Rule Changes Update, Will gas cylinder prices rise again?)
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ഇന്ത്യയിലെ ഇന്ധനവിലയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറിന് (14.2 കിലോ) 60 രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ വാണിജ്യ സിലിണ്ടറുകൾക്കാണ് (19 കിലോ) വൻ വിലക്കയറ്റം ഉണ്ടായത്. ഏപ്രിൽ മാസത്തിൽ മാത്രം വാണിജ്യ സിലിണ്ടറിന് 196 രൂപ വർധിച്ചു. മാർച്ചിൽ രണ്ട് തവണയായി 145 രൂപയോളം വർധനവുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ മാറ്റങ്ങൾ പരിഗണിച്ച് മെയ് ആദ്യവാരം പുതിയ വില പ്രഖ്യാപിക്കും.
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. നഗരങ്ങളിൽ രണ്ട് ബുക്കിംഗുകൾക്കിടയിലുള്ള ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമാക്കി ഉയർത്തി. ഗ്രാമങ്ങളിൽ ഇത് 45 ദിവസം വരെയാകാം. സിലിണ്ടർ വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ഒടിപി അധിഷ്ഠിത ആധികാരികത ഉറപ്പാക്കൽ സംവിധാനം സ്ഥിരമാക്കും. നിലവിൽ 98% ബുക്കിംഗുകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത ഇ-കെവൈസി നിർബന്ധമാക്കി. ഇതുവരെ പൂർത്തിയാക്കാത്തവർക്കാണ് ഈ നിർദ്ദേശം. സാമ്പത്തിക വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ ആധികാരികത ഉറപ്പാക്കൽ ആവശ്യമുള്ളൂ. എട്ടാമത്തെ റീഫിൽ മുതൽ സബ്‌സിഡി തുക ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. സാധാരണ ഉപഭോക്താക്കൾ നേരത്തെ ഇ-കെവൈസി പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ വീണ്ടും ചെയ്യേണ്ടതില്ല. വീടുകളിൽ പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ലഭ്യമാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നു. പിഎൻജി കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ പുതിയ എൽപിജി കണക്ഷൻ അനുവദിക്കില്ല.
നിലവിൽ പിഎൻജി സൗകര്യമുള്ള വീടുകൾ മൂന്ന് മാസത്തിനകം അതിലേക്ക് മാറണം, അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കും. 2026 മാർച്ചിൽ മാത്രം അഞ്ചര ലക്ഷത്തോളം പുതിയ പിഎൻജി കണക്ഷനുകൾ രാജ്യത്ത് നൽകിക്കഴിഞ്ഞു. ആഗോളതലത്തിൽ വിതരണ തടസ്സങ്ങൾ ഉണ്ടെങ്കിലും ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗ്യാസ് നൽകുമെന്ന് സർക്കാർ അറിയിച്ചു. വാണിജ്യ മേഖലയിൽ ആശുപത്രികൾ, മരുന്ന് നിർമ്മാണം, കൃഷി തുടങ്ങിയ അവശ്യ മേഖലകൾക്കാണ് മുൻഗണന. അതിഥി തൊഴിലാളികൾക്കായി അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കിയിട്ടുണ്ട്. വിലക്കയറ്റവും പുതിയ വിതരണ രീതികളും പാചകവാതക ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ്.

