ഖാർത്തൂം: ആഭ്യന്തര യുദ്ധം തകർത്ത സുഡാനിലെ ഈസ്റ്റ് ദാർഫുർ മേഖലയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലാബാഡോ പട്ടണത്തിൽ മാത്രം 70 പേർ മരിച്ചതായാണ് റിപ്പോർട്ട് (Sudan Measles Outbreak). ആരോഗ്യസംവിധാനങ്ങളുടെ തകർച്ചയും മരുന്നുകളുടെ അഭാവവുമാണ് മരണസംഖ്യ ഉയരാൻ കാരണമാകുന്നത്.
ലാബാഡോയിലെ 12 ഓളം വാസസ്ഥലങ്ങളിലായി ഏകദേശം 1,000 പേർക്ക് രോഗം ബാധിച്ചതായാണ് പ്രാദേശിക സന്നദ്ധ പ്രവർത്തകർ പറയുന്നത്. എന്നാൽ സർക്കാർ കണക്കുകൾ പ്രകാരം 300 കേസുകളും 26 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുദ്ധം തുടങ്ങിയതോടെ ഭൂരിഭാഗം ഡോക്ടർമാരും പ്രദേശം വിട്ടുപോയി. വാക്സിനേഷൻ നിലച്ചതും പോഷകാഹാരക്കുറവും കുട്ടികളിലെ മരണനിരക്ക് വർദ്ധിപ്പിക്കുന്നു. നിലവിൽ ലാബാഡോയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ല. സ്വകാര്യ ഫാർമസികളിൽ മരുന്നുകൾ ലഭ്യമാണെങ്കിലും ഭീമമായ വില കാരണം സാധാരണക്കാർക്ക് അവ വാങ്ങാൻ കഴിയുന്നില്ല. ആന്റിബയോട്ടിക്കുകൾക്കും മറ്റ് മരുന്നുകൾക്കും ഏകദേശം 10,000 മുതൽ 15,000 വരെ സുഡാനീസ് പൗണ്ട് നൽകേണ്ടി വരുന്നു.
യുണിസെഫ് വഴി ഏപ്രിൽ 11-ന് ചാഡിൽ നിന്ന് വാക്സിനുകൾ എത്തിയിട്ടുണ്ട്. ഏപ്രിൽ 18 മുതൽ 24 വരെ സംസ്ഥാനത്തുടനീളം വാക്സിനേഷൻ കാമ്പയിൻ നടക്കുന്നുണ്ടെങ്കിലും ദുരന്തം നേരിട്ട കുടുംബങ്ങൾക്ക് ഇത് ആശ്വാസമാകുന്നില്ല. സുഡാനിലെ അഞ്ചാംപനി വാക്സിനേഷൻ കവറേജ് 46 ശതമാനമായി കുറഞ്ഞുവെന്ന് യുണിസെഫ് വക്താവ് ഇവാ ഹിൻഡ്സ് പറഞ്ഞു. ഇത് പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച ആരോഗ്യ പുരോഗതിയെ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
യുദ്ധം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം പലയിടത്തും സഹായം എത്തിക്കാൻ അന്താരാഷ്ട്ര ഏജൻസികൾക്ക് കഴിയുന്നില്ല. “പണമില്ലാത്തവർ ദാർഫുറിൽ മരിച്ചുവീഴുന്നു” എന്നാണ് മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദീനവിലാപം.
Summary: A deadly measles epidemic has struck East Darfur, Sudan, claiming 70 lives in the town of Labado over the past few weeks. The outbreak, fueled by the ongoing civil war and a collapsed healthcare system, has infected over 1,000 people. While UNICEF has initiated a vaccination campaign, the lack of affordable medicine and qualified doctors continues to drive the death toll. Families are struggling with high costs of private healthcare, as state facilities run empty.

