ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽക്കൊല കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ. കേസിന്റെ ഭാഗമായി 2012-ൽ കേരള ഹൈക്കോടതിയിൽ നിക്ഷേപിച്ച മൂന്ന് കോടി രൂപയുടെ ബോണ്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പൽ കമ്പനിയാണ് ഹർജി നൽകിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.(The maritime murder case involving Italian sailors is again under consideration by the Supreme Court)
കേസുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ നിയമനടപടികളും 2021-ൽ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. എന്നാൽ, കേസിന്റെ തുടക്കത്തിൽ കപ്പൽ ഉടമകൾ കേരള ഹൈക്കോടതിയിൽ കെട്ടിവെച്ച മൂന്ന് കോടി രൂപയുടെ ബോണ്ട് ഇതുവരെ വിട്ടുനൽകിയിട്ടില്ല. ഈ തുക തിരികെ നൽകാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകണമെന്നാണ് കപ്പൽ കമ്പനിയുടെ ആവശ്യം.
2012 ഫെബ്രുവരി 15-ന് ‘എന്റിക്ക ലെക്സി’ എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ ‘സെന്റ് ആന്റണി’ എന്ന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തി. 2021-ൽ ഇറ്റലി നൽകിയ 10 കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ഇന്ത്യയിലെ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയും നൽകി. കൂടാതെ, ബോട്ടിലുണ്ടായിരുന്ന മറ്റ് ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനും 2022-ൽ കോടതി നിർദ്ദേശിച്ചു.

