ഇംഫാൽ: വംശീയ സംഘർഷങ്ങൾ കെട്ടടങ്ങാത്ത മണിപ്പൂരിൽ വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രുൽ ജില്ലയിൽ കുക്കി സായുധ സേന നടത്തിയ ആക്രമണത്തിൽ 29 കാരനായ നാഗാ വില്ലേജ് ഗാർഡ് ഹോർഷോക്മി ജമാങ് കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് ഉക്രുൽ ജില്ലയിൽ സുരക്ഷാ സേനയുടെ കാവൽ ശക്തമാക്കിയിട്ടുണ്ട്.(Naga Village Guards member killed in ambush in Manipur’s Ukhrul district)
അടുത്തിടെ നടന്ന ബോംബ് ആക്രമണത്തിൽ രണ്ട് പിഞ്ചുകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി നീതി ആവശ്യപ്പെട്ടു. നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രതിഷേധങ്ങൾ അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് സർക്കാർ മൂന്ന് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. നിരോധനം ഏർപ്പെടുത്തിയ ജില്ലകൾ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ എന്നിവയാണ്.

