കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രചാരണം സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ ഹൂഗ്ലി നദിയിൽ തോണി സവാരി നടത്തിയ പ്രധാനമന്ത്രി, നദിയുടെ മനോഹാരിത ആസ്വദിക്കുകയും ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സവാരിക്കിടെ പ്രഭാത സവാരിക്കെത്തിയവരോടും തോണിക്കാരോടും അദ്ദേഹം സംസാരിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള ബിജെപിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.(TMC won’t even get a single seat, PM Modi takes a boat ride on Hooghly river)
ഇന്നലെ ഹൗറയിൽ നിന്ന് കൊൽക്കത്തയിലേക്ക് ബൃഹത്തായ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി, വൈകുന്നേരം ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം ആസ്ഥാനവും സന്ദർശിച്ചിരുന്നു. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിൽ സംസാരിക്കവേ തൃണമൂൽ കോൺഗ്രസിനെതിരെ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
ബംഗാളിൽ ഇത്തവണ ടിഎംസിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മോദി അവകാശപ്പെട്ടു. സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിയുടെ വൻ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ടിഎംസി ഭരണത്തിന് കീഴിൽ ബംഗാൾ കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നും അഴിമതിയും ദുർഭരണവും അവസാനിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് അനുകൂലമായാണ് പ്രതികരിക്കുന്നത്. ജനങ്ങൾ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം മാറ്റത്തിന്റെ സൂചനയാണെന്നും മോദി കൂട്ടിച്ചേർത്തു. ബംഗാളിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്ര നേതൃത്വം.

