ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഏപ്രിൽ 27 തിങ്കളാഴ്ച ഒപ്പിടുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി ഡോളറായി ഉയർത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.(India–New Zealand Free Trade Agreement To Be Signed On April 27, Says PM Christopher Luxon)
ഇന്ത്യ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ വ്യാപാര കരാറുകളിൽ ഒന്നാണിത്. 2025 മാർച്ചിൽ ആരംഭിച്ച ചർച്ചകൾ വെറും ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിസ്റ്റഫർ ലക്സണും സംയുക്തമായാണ് കരാർ പ്രഖ്യാപിച്ചത്. സമഗ്രവും സന്തുലിതവുമായ ഭാവി ലക്ഷ്യമിട്ടുള്ള കരാറാണിതെന്ന് ഇരുനേതാക്കളും വിശേഷിപ്പിച്ചു.
ഇന്ത്യയിൽ നിന്നുള്ള 100% ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡ് വിപണിയിൽ നികുതിയില്ലാതെ പ്രവേശനം ലഭിക്കും. ന്യൂസിലൻഡിൽ നിന്നുള്ള 95% ഉൽപ്പന്നങ്ങളുടെയും നികുതി ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. അടുത്ത 15 വർഷത്തിനുള്ളിൽ ഏകദേശം 2,000 കോടി ഡോളറിന്റെ നിക്ഷേപം ഈ കരാറിലൂടെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പിളി, കൽക്കരി, മരത്തടി, വൈൻ, അവോക്കാഡോ, ബ്ലൂബെറി തുടങ്ങിയ ന്യൂസിലൻഡ് ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.
ഇന്ത്യയിലെ കർഷകരുടെയും ആഭ്യന്തര വ്യവസായങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി പാൽ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകിയിട്ടില്ല. സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, പാചക എണ്ണ, റബ്ബർ എന്നിവയ്ക്കും ഇളവുകൾ ബാധകമല്ല. ന്യൂസിലൻഡിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ടാകില്ല. പഠനശേഷം സ്റ്റെം (STEM) ബിരുദധാരികൾക്ക് മൂന്ന് വർഷം വരെയും ഡോക്ടറേറ്റ് നേടുന്നവർക്ക് നാല് വർഷം വരെയും അവിടെ ജോലി ചെയ്യാം.
ഐടി, എഞ്ചിനീയറിംഗ്, ആരോഗ്യമേഖല, നിർമ്മാണം തുടങ്ങിയ മേഖലകളിലെ 5,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് താത്കാലിക തൊഴിൽ വിസ ലഭിക്കും. ആയുഷ് പ്രൊഫഷണലുകൾ, യോഗാ അധ്യാപകർ, ഷെഫുമാർ, സംഗീത അധ്യാപകർ എന്നിവർക്കും പ്രത്യേക പരിഗണനയുണ്ടാകും. പ്രതിവർഷം 1,000 വർക്ക് ആന്റ് ഹോളിഡേ വിസകൾ അനുവദിക്കാനും കരാറിൽ ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കരാർ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

