കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കവെ പോളിംഗ് ശതമാനത്തിൽ മുന്നേറി പശ്ചിമ മേദിനിപൂർ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ മേദിനിപൂരിൽ 44.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(Bengal Elections Phase One, Paschim Medinipur Records Max Turnout)
ജാർഗ്രാം (43.71%), ബങ്കുറ (43.22%), പൂർബ മേദിനിപൂർ (42.16%), മാൾഡ (38.22%), കൂച്ച് ബെഹാർ (38.56%), അലിപുർദുവാർ (38.80%) എന്നിങ്ങനെയാണ് നില. നന്ദിഗ്രാമിൽ പോലീസ് ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന ആരോപണവുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നന്ദിഗ്രാമിലെ പോളിംഗ് പ്രക്രിയയുടെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രി ശശി പഞ്ജയുടെ നേതൃത്വത്തിലുള്ള ടിഎംസി പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് അഗർവാളിന് പരാതി നൽകി.
തൃണമൂൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. തൃണമൂലിന്റെ ഗുണ്ടകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “കൊലക്കേസ് പ്രതിയായ ഷെയ്ഖ് സഹാബുദ്ദീൻ പ്രദേശത്ത് സ്വതന്ത്രമായി കറങ്ങുകയാണ്. ഹിന്ദു വോട്ടർമാർ കൂടുതലുള്ള ബൂത്തുകളിൽ പോയി അദ്ദേഹം ഭീഷണി മുഴക്കുന്നു. വോട്ടർമാർക്ക് ആത്മവിശ്വാസം നൽകാനാണ് ഞാൻ ബൂത്തുകൾ സന്ദർശിക്കുന്നത്. ഞാൻ ഇവിടെ എത്തിയത് ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനല്ല, മറിച്ച് ക്രിമിനലുകളെ നേരിടാനാണ്,” സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. നന്ദിഗ്രാം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ രാഷ്ട്രീയ ചൂട് വർധിപ്പിച്ചിരിക്കുകയാണ്.

