ന്യൂഡൽഹി: ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസിൽ കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.(Dredger scam case, Supreme Court withdraws action imposing fine on central government)
നെതർലാൻഡ്‌സിലെ ഡ്രഡ്ജർ നിർമ്മാണ കമ്പനിയിൽ പോയി അന്വേഷണം നടത്തുന്നതിനായി കേരള സർക്കാർ അപേക്ഷ സമർപ്പിച്ചില്ലെന്ന കേന്ദ്രത്തിന്റെ വാദമാണ് പിഴയിൽ കലാശിച്ചത്. കേന്ദ്രത്തിന്റെ ഈ വാദം തെറ്റാണെന്നും ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യസമയത്ത് കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു.
നെതർലൻഡ്‌സിലെ ഡ്രഡ്ജർ നിർമ്മാണ കമ്പനിയിൽ നിന്ന് ആവശ്യമായ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. റിപ്പോർട്ട് നിലവിൽ ഡച്ച് ഭാഷയിലാണുള്ളത്. ഇത് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. തർജമ ചെയ്ത റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
പിന്നീട് കേന്ദ്രം നൽകിയ വിശദീകരണം കൂടി കണക്കിലെടുത്താണ് പിഴ പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. നെതർലാൻഡ്‌സ് കമ്പനിയിൽ നിന്ന് ഡ്രജ്ജർ വാങ്ങിയതിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഏകദേശം 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

