കൊച്ചി: ഇന്ത്യയിലേക്ക് ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വിലവരുന്ന വ്യാജ സിഗരറ്റുകൾ കടത്തുന്നതായി കണ്ടെത്തൽ. ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് സിഗരറ്റ് കള്ളക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.(After vehicle smuggling, counterfeit cigarettes are also being smuggled from Bhutan)
കഴിഞ്ഞ മാസം പശ്ചിമ ബംഗാൾ കസ്റ്റംസ് പിടികൂടിയ നാല് കോടി രൂപയുടെ വ്യാജ സിഗരറ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വലിയൊരു മാഫിയയിലേക്ക് വിരൽ ചൂണ്ടിയത്. കള്ളക്കടത്ത് തടയുന്നതിനായി ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറി. അതിർത്തികളിൽ സംയുക്ത പരിശോധനകൾ നടത്താനും ധാരണയായിട്ടുണ്ട്.
സിഗരറ്റ് കടത്തിലൂടെ മാത്രം കോടിക്കണക്കിന് രൂപയുടെ നികുതി നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാകുന്നത്. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത് സംബന്ധിച്ച ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി പരിശോധന നടത്തി. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് എത്തിയത്. ഏകദേശം 15,000-ത്തോളം വാഹനങ്ങൾ ഇത്തരത്തിൽ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാജമായി രജിസ്റ്റർ ചെയ്തവയാണ്. അസമിൽ മാത്രം ഇത്തരത്തിലുള്ള 464 വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

