ബെംഗളൂരു: കർണാടകയിലും തമിഴ്‌നാട്ടിലും പ്രമുഖ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ കേന്ദ്ര ഏജൻസികളുടെ മിന്നൽ പരിശോധന. കർണാടകയിൽ എൻ.എ. ഹാരിസ് എം.എൽ.എയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, തമിഴ്‌നാട് പി.സി.സി അധ്യക്ഷൻ കെ. സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായനികുതി വകുപ്പുമാണ് റെയ്ഡ് നടത്തുന്നത്.(Raids on Congress leaders’ houses, NA Haris in Karnataka and PCC president in Tamil Nadu under surveillance
ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസിന്റെ ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്. ഹാരിസിന്റെയും മകന്റെയും വീടുകൾ ഉൾപ്പെടെ മൊത്തം 17 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നുണ്ട്. ആറ് വർഷം മുൻപ് നടന്ന നാലര കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നാണ് സൂചന. സി.ആർ.പി.എഫ് സേനയുടെ കനത്ത കാവലിലാണ് ഉദ്യോഗസ്ഥർ പരിശോധന തുടരുന്നത്.
തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ റെയ്ഡ് നടക്കുന്നത് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ ആരോപിച്ചു. ഉദ്യോഗസ്ഥർ തന്നെ വീട്ടിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മണ്ഡലത്തിന് പുറത്തുപോയി പ്രചാരണത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ രാഷ്ട്രീയ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയ്ഡിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

