തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ബിജെപി പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കും കണ്ടാലറിയാവുന്ന 40 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.(Nettayam clash, Case filed against BJP councilors and others)
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സിഐയെ ബിജെപി പ്രവർത്തകൻ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപുവിന്റെ തലയ്ക്ക് സിപിഎം പ്രവർത്തകൻ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു.
മറ്റൊരു ഓഫീസറായ ഷിബുവിന്റെ മുഖത്ത് വിറക് കഷ്ണം കൊണ്ട് അടിച്ചതായും റിപ്പോർട്ടിലുണ്ട്. ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയതിനാണ് രണ്ടാമത്തെ കേസ്. ബിജെപി കൗൺസിലർമാരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പ്രവർത്തകർക്കെതിരെ കേസെടുത്തു.

