ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെ പരിഹസിച്ച് ഡിഎംകെ. വിജയിയുടേത് വഞ്ചനയുടെ ചുംബനമാണെന്ന് ഡിഎംകെ എംപി പി. വിൽസൻ വിമർശിച്ചു.(Vijay’s church visit, DMK attacks, national leaders head to Tamil Nadu to secure votes)
വിജയിയുടെ പള്ളി സന്ദർശനത്തെ ബൈബിളിലെ യൂദാസിന്റെ ചുംബനത്തോടാണ് വിൽസൻ ഉപമിച്ചത്. ഇത് വെറും വേഷംകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. വിദേശ സഹായ നിയന്ത്രണ നിയമത്തെക്കുറിച്ച് ചർച്ചകൾ നടന്നപ്പോൾ വിജയ് മിണ്ടിയില്ല. പള്ളിക്കുള്ളിൽ കയറി ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴുമെന്ന് വിജയ് കരുതേണ്ടെന്നും വിൽസൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന തന്ത്രങ്ങൾ തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ മന്ത്രി കെ.എൻ.നെഹ്‌റു പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നീങ്ങാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. മറ്റ് സംസ്ഥാനങ്ങളിലെ കളികൾ ഇവിടെ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയുടെ മണ്ഡലമായ തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള ഡെൽറ്റ ജില്ലകൾ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പ്രമുഖ നേതാക്കൾ ഇന്ന് വോട്ടുറപ്പിക്കാൻ സംസ്ഥാനത്തെത്തും. രാഹുൽ ഗാന്ധി തെക്കൻ ജില്ലകളിലും, അരവിന്ദ് കെജ്രിവാൾ വടക്കൻ തമിഴ്‌നാട്ടിലും സ്റ്റാലിന് വേണ്ടി പ്രചാരണത്തിനിറങ്ങും. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോയമ്പത്തൂരിലും ചെന്നൈയിലും എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് തേടും. വിജയ് രാവിലെ തിരുവല്ലൂരിലും വൈകിട്ട് ചെന്നൈയിലും വിജയ് പര്യടനം നടത്തും.

