തിരുവനന്തപുരം: മലയിൻകീഴ് ചൂഴാറ്റുകോട്ട ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ഒൻപതംഗ സംഘം അതിക്രൂരമായി ആക്രമിച്ചു (Couple Attacked Thiruvananthapuram). ചൂഴാറ്റുകോട്ട സ്വദേശികളായ അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീജയ്ക്കും മർദനമേറ്റത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. ക്ഷേത്രപരിസരത്തുണ്ടായ വാക്കുതർക്കമാണ് ഒൻപതംഗ സംഘത്തിന്റെ അക്രമത്തിൽ കലാശിച്ചത്. കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് സംഘം ദമ്പതികളെ നേരിട്ടത്. മർദനത്തിനിടയിൽ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്റെ സ്വർണ്ണമാലയും അക്രമിസംഘം കവർന്നു.
സംഭവം നടന്ന ദിവസം തന്നെ ദമ്പതികൾ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് പ്രതിരോധത്തിലായി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിലുള്ള പ്രതികൾക്കായി മലയിൻകീഴ് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
Story Summary: A couple was brutally attacked by a nine-member gang during a temple festival in Malayinkeezhu, Thiruvananthapuram. The attackers used stones and iron rods, and robbed a 5.5 sovereign gold chain. Police registered a case only after CCTV footage of the incident surfaced.

