ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മൂർദ്ധന്യത്തിലെത്തിനിൽക്കെ, വോട്ടർമാരെ ആവേശം കൊള്ളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗർകോവിലിൽ എത്തും. ഈ മാസം 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.(PM Modi’s road show in Nagercoil today, Who is Tamil Nadu with?)
ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി, അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് നാഗർകോവിലിലേക്ക് പോകുന്നത്. വൈകുന്നേരം 3 മണിക്ക് വെപ്പമൂടിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വടശ്ശേരിയിൽ സമാപിക്കും. എടപ്പാടി പളനിസാമി, ബിജെപി നേതാക്കളായ കെ. അണ്ണാമലൈ, നൈനാർ നാഗേന്ദ്രൻ തുടങ്ങിയ പ്രമുഖർ പ്രധാനമന്ത്രിക്കൊപ്പം അണിനിരക്കും.
മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശക്തമായ നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. ബിജെപിയുടെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്നലെ ചെന്നൈയിൽ പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. സംസ്ഥാനത്ത് 27 സീറ്റുകളിലാണ് ബിജെപി ഇത്തവണ ജനവിധി തേടുന്നത്.
മറുഭാഗത്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇന്ന് ധർമ്മപുരി, സേലം ജില്ലകളിൽ പര്യടനം നടത്തുകയാണ്. എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളിയിലും ഡിണ്ടിഗലിലും പ്രചാരണം നടത്തുമ്പോൾ, ഡി. രാജ ചെന്നൈയിൽ സജീവമാണ്. ശ്രദ്ധേയമായ മത്സരമാണ് പെരമ്പൂരിൽ നടക്കുന്നത്.

