ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പുരിൽ വിവാഹമോചനത്തിന് വിസമ്മതിച്ച ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിലായി. ജാജ്പുർ സ്വദേശിയായ സൗമ്യ രഞ്ജൻ സമാൽ (23) കൊല്ലപ്പെട്ട കേസിൽ ഭാര്യ ശുഭശ്രീ ബെഹ്റ (23), കാമുകൻ തപൻ ഖില്ലാർ (26), തപന്റെ സഹോദരി പ്രിതിപ്രവ പ്രിയദർശിനി, തോക്ക് നിർമ്മിച്ചു നൽകിയ സുരാജ്, അങ്കിത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.(5 arrested, including wife and lover, for shooting husband to death after refusing divorce)
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ശുഭശ്രീയും സൗമ്യ രഞ്ജനും കുറച്ചുകാലമായി അകൽച്ചയിലായിരുന്നു. ഇതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലായ ശുഭശ്രീ, ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ സൗമ്യ രഞ്ജൻ ഇതിന് വിസമ്മതിച്ചതോടെ, കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് തടസ്സമാണെന്ന് കരുതി ശുഭശ്രീ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യ രഞ്ജനെ ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ബൈക്കിലെത്തി വെടിയുതിർത്തത് ശുഭശ്രീയുടെ കാമുകൻ തപൻ ഖില്ലാർ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തായത്. കൃത്യത്തിനായി ഉപയോഗിച്ച തോക്ക് നിർമ്മിച്ചു നൽകിയവരെയും പോലീസ് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

