ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലിലെ നിർദ്ദേശങ്ങൾ വിവാദമായതോടെ, മണ്ഡല പുനർനിർണ്ണയത്തിൽ സമവായ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പിൻവാങ്ങൽ.(Constituency redelineation, Protests are strong; Center is ready for consensus)
എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം പകുതി കണ്ട് വർദ്ധിപ്പിക്കുമെന്ന മുൻ നിലപാടിൽ നിന്ന് സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ആകെ സീറ്റുകൾ 850 ആയിരിക്കുമെന്ന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ വീതം കൂടും എന്നത് രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനിക്കൂ.
ഓരോ സംസ്ഥാനത്തെയും സീറ്റുകളുടെ എണ്ണം നിശ്ചയിക്കാനുള്ള അധികാരം സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ മണ്ഡല പുനർനിർണ്ണയ കമ്മീഷനായിരിക്കും. കുടുംബസൂത്രണവും ജനസംഖ്യാ നിയന്ത്രണവും ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുതിയ പരിഷ്കാരം തിരിച്ചടിയാവില്ലെന്ന് കേന്ദ്രം ഉറപ്പുനൽകുന്നു.
കേന്ദ്ര നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മണ്ഡല പുനർനിർണ്ണയത്തിനുള്ള വിവാദ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് എം കെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് രേവന്ത റെഡ്ഢി കത്തയച്ചു.

