കാന്‍ബറ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന് കാരണം കോവിഡ് വാക്സിനാണെന്ന ഗുരുതര ആരോപണവുമായി മകൻ ജാക്സൺ വോൺ (Shane Warne death). ‘ടൂ വേൾഡ് കോളിഡ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ജാക്സൺ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് മനസ് തുറന്നത്. 2022 മാർച്ചിൽ തായ്‌ലൻഡിൽ വെച്ചായിരുന്നു ഹൃദയാഘാതം മൂലം 52-കാരനായ വോൺ അന്തരിച്ചത്.
പിതാവിന് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും മരണത്തിലേക്ക് നയിച്ചത് കോവിഡ് വാക്സിനാണെന്ന് താൻ വിശ്വസിക്കുന്നതായി ജാക്സൺ പറഞ്ഞു. “ഇതൊരു വിവാദമാകുമോ എന്ന് ഞാൻ നോക്കുന്നില്ല. അദ്ദേഹത്തിന് ജോലി തുടരണമെങ്കിൽ വാക്സിൻ എടുക്കണമെന്ന സർക്കാരിന്റെയും അധികൃതരുടെയും ശാഠ്യത്തിന് വഴങ്ങിയാണ് മൂന്നോ നാലോ തവണ കുത്തിവെപ്പ് എടുത്തത്. വാക്സിൻ എടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്,” ജാക്സൺ വ്യക്തമാക്കി.
ഷെയ്ൻ വോണിന്റെ പുകവലിയും മദ്യപാനവുമാണ് മരണകാരണമെന്ന വാദങ്ങളെയും ജാക്സൺ തള്ളി. ഇതിലും കൂടുതൽ പുകവലിക്കുന്നവർ 80-90 വയസ് വരെ ജീവിക്കുമ്പോൾ, താരതമ്യേന ആരോഗ്യവാനായിരുന്ന തന്റെ പിതാവ് ഇത്ര നേരത്തെ മരിക്കാൻ അത്തരം ശീലങ്ങളല്ല കാരണമെന്ന് അദ്ദേഹം വാദിച്ചു. സർക്കാരിനോടും വാക്സിൻ നയങ്ങളോടും തനിക്ക് കടുത്ത ദേഷ്യമുണ്ടെന്നും ജാക്സൺ കൂട്ടിച്ചേർത്തു.
2021-ൽ കോവിഡ് ബാധിച്ച വോൺ മാസങ്ങൾക്കകമാണ് മരണപ്പെടുന്നത്. മരണസമയത്ത് അദ്ദേഹത്തിന് ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Story Summary:
Jackson Warne, son of cricket legend Shane Warne, has claimed that COVID-19 vaccines played a major role in his father’s sudden death in 2022. He stated that while Warne had minor health issues, his condition worsened significantly after taking multiple vaccine doses mandated for work.

