പട്ന: ബീഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇന്ന് ഔദ്യോഗികമായി രാജിവെക്കും (Bihar New Chief Minister). നിലവിൽ രാജ്യസഭാ അംഗമായ അദ്ദേഹം ഒഴിഞ്ഞുമാറുന്നതോടെ, ബിജെപിയിൽ നിന്നുള്ള പുതിയ മുഖ്യമന്ത്രി ബീഹാറിൽ അധികാരമേൽക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് മുന്നിൽ.
ബീഹാറിലെ പ്രബലമായ ഒബിസി വിഭാഗമായ കുശ്വാഹ (കോരി) സമുദായത്തിൽ നിന്നുള്ള നേതാവാണ് 57 കാരനായ സാമ്രാട്ട് ചൗധരി. യാദവർ കഴിഞ്ഞാൽ സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഏറ്റവും സ്വാധീനമുള്ള സമുദായമാണിത്. നിതീഷ് കുമാർ തന്നെ സാമ്രാട്ട് ചൗധരിയുടെ പേര് ശുപാർശ ചെയ്തതായാണ് സൂചനകൾ. ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ബീഹാറിൽ ഉണ്ടാകുന്നത് ഇതാദ്യമായിരിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാമ്രാട്ട് ചൗധരിക്ക് പുറമെ മറ്റ് ചില പേരുകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രാൻപൂർ എംഎൽഎയായ ഇവർ കുശ്വാഹ സമുദായത്തിൽ നിന്നുള്ള നിഷ സിംഗ്, നിലവിൽ മന്ത്രിയായ പ്രമോദ് ചന്ദ്രവംശി, ദിഘ എംഎൽഎയായ സഞ്ജീവ് ചൗരസ്യ, അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ജനക് റാമിനെയും പരിഗണിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പട്നയിലെത്തും. ഇന്ന് വൈകുന്നേരത്തോടെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന് പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏപ്രിൽ 15-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Summary: Nitish Kumar is set to resign as Bihar Chief Minister today, making way for a BJP leader to head the government for the first time in the state. Deputy CM Samrat Choudhary, a prominent leader from the Kushwaha (OBC) community, is the leading contender for the post. Other names like Nisha Singh, Pramod Chandravanshi, and Janak Ram are also being discussed to balance caste equations. Prime Minister Narendra Modi is expected to attend the swearing-in ceremony on April 15.

